തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി. പാട്ട് നീക്കണമെന്ന് മെറ്റയോടും യുട്യൂബിനോടും പോലീസ് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ നീക്കം.
കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സതീശൻ പറഞ്ഞു. അതേസമയം പാട്ടിനെതിരെ പരാതി നൽകിയ ആളുടെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും.
പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പോലീസിൽ പരാതി നൽകിയത്. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പാട്ടിന്റെ അണിയ പ്രവർത്തകർ പറഞ്ഞു.
ഗാനരചയിതാവ് ഉൾപ്പെടെ നാലു പേരെ പ്രതി ചേർത്താണ് കേസ്. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് പ്രതികൾ. ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുള്ളയാണ് പാട്ടെഴുതിയത്.